മുത്തച്ഛന്‍ മരത്തിന്റെ കഥ








     ഒരു ദിവസം കുറെ കുട്ടികള്‍ ആ മുത്തച്ഛന്‍ മരത്തിന്റെ ചുവട്ടില്‍ ഓടിക്കളിക്കുകയായിരുന്നു. അപ്പോള്‍ തൊണ്ണൂറുവയസ്സുതോന്നുന്ന ഒരു വൃദ്ധന്‍ വടിയുംകുത്തി അവിടെത്തി. എന്നിട്ട് പറഞ്ഞു, കുട്ടികളെ, നിങ്ങള്‍ക്ക് അറിയാമോ ഈ മരത്തിന്റെ കഥ?. അപ്പോള്‍ കുട്ടികള്‍, ഇല്ല മുത്തച്ഛാ... ആ കഥ ഒന്നു പറയാമോ? അപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു, എന്നാല്‍ കേട്ടോളൂ,

      പന്ത്രണ്ടുവര്‍ഷം മുമ്പു കുറെ മരംവെട്ടുകാര്‍ വന്നു, ഈ മരം വെട്ടാന്‍. അന്ന് അവര്‍ വെട്ടാന്‍ കയ്യോങ്ങിയതും ഞാന്‍ അവിടെ എത്തി. എന്നിട്ട് പറഞ്ഞു, ദയവുചെയ്തു ഈ മരം വെട്ടരുത്. ഈ മരം ഈ നാടിന്റെ ഹൃദയമാണ്. ഇത് വെട്ടിയാല്‍ ഈ നാടിന്റെ മനസ്സാകെ നശിക്കും. 

    ഇതുകേട്ട അവര്‍ പറഞ്ഞു, അതുപറയാന്‍ നിങ്ങളാരാ? ഞങ്ങള്‍ സര്‍ക്കാര്‍ പറഞ്ഞിട്ടു വന്നതാ; റോഡിന്റെ വികസനത്തിന് വേണ്ടി. ഞങ്ങള്‍ എന്തായാലും ഈ മരം മുറിക്കും. 

    അന്ന് ഞാന്‍ പറഞ്ഞു, അങ്ങനെ പറയരുതു മകനേ, നിങ്ങള്‍ക്ക് അറിയില്ല ഈ മരത്തിന്റെ മാഹാത്മ്യം. ഞങ്ങളുടെ ബാല്യകാലത്ത് ഇത് നല്ലൊരു മരമായിരുന്നു. അന്നൊക്കെ പള്ളിക്കൂടത്തീന്നു വന്നാല്‍ ഈ മരത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ ഒത്തുകൂടും. രാമാ, സുശീലാ എന്നൊക്കെ വിളിച്ച് പലകളികള്‍ കളിക്കും. കളിതമാശകള്‍ പറഞ്ഞു രസിക്കും. വയലിലൂടെ ഓടി രസിക്കും. ഈ മരം ഇടയ്ക്കു ഫലങ്ങളും തരും. ദിവസവും വൈകുന്നേരം വരെ ഞങ്ങളുടെ താവളം ഇതായിരുന്നു. വഴിയാത്രക്കാര്‍ക്ക് ഇത് തണല്‍ തരുന്നു; അന്നും ഇന്നും എന്നും. ഇനി പറയൂ, ജനങ്ങള്‍ക്ക് ഇത്രയേറെ ഉപകാരപ്രദമായ ഈ മരം ഇനി നിങ്ങള്‍ക്ക് വെട്ടണോ?

      അന്ന് മരംവെട്ടുകാരുടെ തലവന്‍ പറഞ്ഞു, പക്ഷേ, പുതിയ തലമുറയ്ക്ക് വളരെ ഉപയോഗം ഭവിക്കുന്ന റോഡ് പദ്ധതി നടപ്പാക്കിയേ പറ്റൂ. പിന്നെങ്ങനാ?...”

അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ ഇത്രയും പറഞ്ഞതില്‍ നിങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലെന്ന് തോന്നുന്നു. ഈ മരത്തിനെ കുറച്ചു കാലം കൂടി ജീവിക്കാന്‍ അനുവദിച്ചാല്‍ അത്രയും നാള് കൂടി ഇതിന് ലോകത്തെ സഹായിക്കാന്‍ പറ്റും. അത്രയും പുണ്യം കൂടി ഈ മരത്തിന് കിട്ടട്ടെ. നോക്കൂ, നൂറ്റിചില്വാനം വയസായി ഈ മരത്തിന്. കുറച്ചു കൂടി ഇത് ജീവിച്ചാല്‍ നമുക്ക്‌ ഇതില്‍നിന്നും ഒരുപാട് ഗുണം ഭവിക്കും. ഇതു നിങ്ങളെ പറഞ്ഞു വിട്ടവരോട് പോയി പറഞ്ഞു നോക്കൂ, അവര്‍ ഇതിനെ അനുകൂലിക്കും എന്നുറപ്പുണ്ട്.

      ഇത്രയുമായപ്പോഴേക്കും എല്ലാവരുടെയും മനസ്സ് നിറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു, ഞങ്ങള്‍ ഇങ്ങനെയൊന്നും ചിന്തിച്ചില്ല. ഞങ്ങളോടു ക്ഷമിക്കൂ. ഇനി ഈ മരത്തിനുനേരെ കയ്യോങ്ങാന്‍ പോലും ഞങ്ങള്‍ക്ക് ധൈര്യം വരില്ല. ഞങ്ങള്‍ പോകട്ടെ?

      വൃദ്ധന്‍ ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കുട്ടികളുടെ ഉള്ളില്‍ ഒരു താളായി ആ കഥ കുറിക്കപ്പെടുകയായിരുന്നു. അവര്‍ സന്തോഷത്തോടെ മരത്തിനെ കെട്ടിപ്പിടിച്ചു വലംവച്ചു.

2 comments:

ajith said...

മരങ്ങളോട് ഇത്ര സ്നേഹമുള്ള മനുഷ്യര്‍ കുറഞ്ഞുകുറഞ്ഞ് വരുന്നു

പട്ടേപ്പാടം റാംജി said...

കൊച്ചുകഥ ഇഷ്ടപ്പെട്ടു.

Post a Comment