മുത്തച്ഛന്‍ മരത്തിന്റെ കഥ

2 comments







     ഒരു ദിവസം കുറെ കുട്ടികള്‍ ആ മുത്തച്ഛന്‍ മരത്തിന്റെ ചുവട്ടില്‍ ഓടിക്കളിക്കുകയായിരുന്നു. അപ്പോള്‍ തൊണ്ണൂറുവയസ്സുതോന്നുന്ന ഒരു വൃദ്ധന്‍ വടിയുംകുത്തി അവിടെത്തി. എന്നിട്ട് പറഞ്ഞു, കുട്ടികളെ, നിങ്ങള്‍ക്ക് അറിയാമോ ഈ മരത്തിന്റെ കഥ?. അപ്പോള്‍ കുട്ടികള്‍, ഇല്ല മുത്തച്ഛാ... ആ കഥ ഒന്നു പറയാമോ? അപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു, എന്നാല്‍ കേട്ടോളൂ,

      പന്ത്രണ്ടുവര്‍ഷം മുമ്പു കുറെ മരംവെട്ടുകാര്‍ വന്നു, ഈ മരം വെട്ടാന്‍. അന്ന് അവര്‍ വെട്ടാന്‍ കയ്യോങ്ങിയതും ഞാന്‍ അവിടെ എത്തി. എന്നിട്ട് പറഞ്ഞു, ദയവുചെയ്തു ഈ മരം വെട്ടരുത്. ഈ മരം ഈ നാടിന്റെ ഹൃദയമാണ്. ഇത് വെട്ടിയാല്‍ ഈ നാടിന്റെ മനസ്സാകെ നശിക്കും. 

    ഇതുകേട്ട അവര്‍ പറഞ്ഞു, അതുപറയാന്‍ നിങ്ങളാരാ? ഞങ്ങള്‍ സര്‍ക്കാര്‍ പറഞ്ഞിട്ടു വന്നതാ; റോഡിന്റെ വികസനത്തിന് വേണ്ടി. ഞങ്ങള്‍ എന്തായാലും ഈ മരം മുറിക്കും. 

    അന്ന് ഞാന്‍ പറഞ്ഞു, അങ്ങനെ പറയരുതു മകനേ, നിങ്ങള്‍ക്ക് അറിയില്ല ഈ മരത്തിന്റെ മാഹാത്മ്യം. ഞങ്ങളുടെ ബാല്യകാലത്ത് ഇത് നല്ലൊരു മരമായിരുന്നു. അന്നൊക്കെ പള്ളിക്കൂടത്തീന്നു വന്നാല്‍ ഈ മരത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ ഒത്തുകൂടും. രാമാ, സുശീലാ എന്നൊക്കെ വിളിച്ച് പലകളികള്‍ കളിക്കും. കളിതമാശകള്‍ പറഞ്ഞു രസിക്കും. വയലിലൂടെ ഓടി രസിക്കും. ഈ മരം ഇടയ്ക്കു ഫലങ്ങളും തരും. ദിവസവും വൈകുന്നേരം വരെ ഞങ്ങളുടെ താവളം ഇതായിരുന്നു. വഴിയാത്രക്കാര്‍ക്ക് ഇത് തണല്‍ തരുന്നു; അന്നും ഇന്നും എന്നും. ഇനി പറയൂ, ജനങ്ങള്‍ക്ക് ഇത്രയേറെ ഉപകാരപ്രദമായ ഈ മരം ഇനി നിങ്ങള്‍ക്ക് വെട്ടണോ?

      അന്ന് മരംവെട്ടുകാരുടെ തലവന്‍ പറഞ്ഞു, പക്ഷേ, പുതിയ തലമുറയ്ക്ക് വളരെ ഉപയോഗം ഭവിക്കുന്ന റോഡ് പദ്ധതി നടപ്പാക്കിയേ പറ്റൂ. പിന്നെങ്ങനാ?...”

അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ ഇത്രയും പറഞ്ഞതില്‍ നിങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലെന്ന് തോന്നുന്നു. ഈ മരത്തിനെ കുറച്ചു കാലം കൂടി ജീവിക്കാന്‍ അനുവദിച്ചാല്‍ അത്രയും നാള് കൂടി ഇതിന് ലോകത്തെ സഹായിക്കാന്‍ പറ്റും. അത്രയും പുണ്യം കൂടി ഈ മരത്തിന് കിട്ടട്ടെ. നോക്കൂ, നൂറ്റിചില്വാനം വയസായി ഈ മരത്തിന്. കുറച്ചു കൂടി ഇത് ജീവിച്ചാല്‍ നമുക്ക്‌ ഇതില്‍നിന്നും ഒരുപാട് ഗുണം ഭവിക്കും. ഇതു നിങ്ങളെ പറഞ്ഞു വിട്ടവരോട് പോയി പറഞ്ഞു നോക്കൂ, അവര്‍ ഇതിനെ അനുകൂലിക്കും എന്നുറപ്പുണ്ട്.

      ഇത്രയുമായപ്പോഴേക്കും എല്ലാവരുടെയും മനസ്സ് നിറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു, ഞങ്ങള്‍ ഇങ്ങനെയൊന്നും ചിന്തിച്ചില്ല. ഞങ്ങളോടു ക്ഷമിക്കൂ. ഇനി ഈ മരത്തിനുനേരെ കയ്യോങ്ങാന്‍ പോലും ഞങ്ങള്‍ക്ക് ധൈര്യം വരില്ല. ഞങ്ങള്‍ പോകട്ടെ?

      വൃദ്ധന്‍ ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കുട്ടികളുടെ ഉള്ളില്‍ ഒരു താളായി ആ കഥ കുറിക്കപ്പെടുകയായിരുന്നു. അവര്‍ സന്തോഷത്തോടെ മരത്തിനെ കെട്ടിപ്പിടിച്ചു വലംവച്ചു.

ഒരു ദ്വീപ്‌ ജനിക്കുന്നു.....

4 comments





         1927ലെ കാറ്റുള്ള ഒരു പ്രഭാതം. അലക്സ് സി.എച്ച് ഫെര്‍ണാണ്ടസ് എന്ന മിടുക്കനായ നാവികന്‍ തന്‍റെ കപ്പല്‍ തായിലണ്ടില്‍നിന്നും പസിഫിക് സമുദ്രത്തിലൂടെ ചിലിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. കൂടെയുള്ളത് അദ്ദേഹത്തിന്റെ പത്തുമുപ്പത് സഹായികള്‍. ഓളങ്ങള്‍ അലയടിക്കുന്ന ശബ്ദം മാത്രം. കപ്പല്‍ ഉലച്ചിലൊന്നുമില്ലാതെ സഞ്ചരിക്കുന്നു. അപ്പോള്‍ അതാ അവിടെ, ദൂരെ, ഒരു പച്ചപ്പ്. അലക്സ് ബൈനോക്കുലര്‍ എടുത്തു നോക്കി.

      അതെ, അതൊരു ദ്വീപാണ്. പലവിധ മരങ്ങള്‍ കാണുന്ന ഒരു കൊച്ചുദ്വീപ്. അലക്സ് മാപ്പ് എടുത്തു നോക്കി. ഇല്ല, അതില്‍ അങ്ങനെയൊരു ദ്വീപ് രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹം കപ്പല്‍ അങ്ങോട്ടടുപ്പിച്ചു. അവിടെ ജനവാസമില്ല എന്നു കണ്ടുപിടിച്ച അവര്‍ കപ്പല്‍ നങ്കൂരമിട്ട് അവിടെ താമസമാക്കി. 

      അവര്‍ അവിടെ നിന്ന് പുതിയ വിവരങ്ങള്‍ ശേഖരിച്ചു അവിടെ വളരുന്ന ചെടികള്‍, മരങ്ങള്‍, വരുന്ന പക്ഷികള്‍ തുടങ്ങിയവ. പകലും രാത്രിയും അവര്‍ ഗവേഷണം നടത്തി. അവര്‍ അവിടെ 1 മാസം താമസിച്ചു. അവര്‍ക്ക് പോകാന്‍ സമയമായതിനാല്‍ ആ ദ്വീപിന് അലക്സാണ്ട്ര വി 5 എന്നു പേരിട്ട് അവിടെനിന്നു പോയി. ചിലിയില്‍ എത്തിയ അവര്‍ ശേഖരിച്ച വിവരങ്ങളും തങ്ങളുടെ കാഴ്ചപ്പാടും അവിടത്തെ മേലുദ്യോഗസ്ഥരെ അറിയിച്ചു. ആ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരുപറ്റം ശാസ്ത്രജ്ഞരെക്കൂട്ടി അവര്‍ അലക്സാണ്ട്രയിലേക്ക് പോയി. വഴി കണ്ടുപിടിക്കാന്‍ വടക്കുനോക്കിയന്ത്രം ഉണ്ടായിട്ടും കുറച്ചു ബുദ്ധിമുട്ടി. ആ ദ്വീപിനെക്കുറിച്ച് കൂടുതല്‍ പഠിച്ചെടുത്ത അവര്‍ ദ്വീപിന്റെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചു. അങ്ങനെ പതിയെ കുറച്ചു കൂട്ടര്‍ അവിടെ താമസമാക്കിത്തുടങ്ങി, പിന്നെ അതുവഴി വന്ന കപ്പല്‍ യാത്രികരുടെ തമ്പടി കേന്ദ്രവുമായി. പതിയെ അലക്സാണ്ട്ര വി 5 തരക്കേടില്ലാത്ത ജനവാസമുള്ള ഒരു ദ്വീപായി.